കോട്ടയം: വീണ്ടും മഴ ശക്തിപ്പെട്ടതോടെ ജില്ല ഇന്നലെ റെഡ് അലര്‍ട്ടിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ ജില്ലയടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയാണ് പെയ്തത്. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവായിട്ടില്ല. പലയിടത്തും ജലനിരപ്പ് വീണ്ടും ഉയരുകയാണ്.
കുമരകം, തിരുവാര്‍പ്പ്, അയ്മനം, അയര്‍ക്കുന്നം, വിജയപുരം, മുളക്കുളം, കല്ലറ, ഉദയനാപുരം, മറവന്തുരുത്ത്, കടുത്തുരുത്തി, ചങ്ങനാശേരിയുടെ താഴ്ന്ന പ്രദേശങ്ങള്‍, കോട്ടയം, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ താഴ്ന്ന പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് തുടരുകയാണ്. മീനച്ചിലാറ്റിലും മണിമല, മൂവാറ്റുപുഴയാറുകളിലും ജലനിരപ്പ് താഴ്ന്നു.
വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ ആളുകള്‍ വീടുകളിലേക്ക് മടങ്ങിയെത്തുന്നുണ്ട്. എന്നാലും ആറായിരത്തിലധികം ആളുകള്‍ ഇപ്പോഴും ക്യാമ്പുകളിലാണ്. മടങ്ങിയെത്തുന്നവരെ ഇടയ്ക്ക് പെയ്യുന്ന കനത്തമഴയും മഴ മുന്നറിയിപ്പും ആശങ്കപ്പെടുത്തുന്നുണ്ട്. കോട്ടയം-കുമരകം റോഡിലും തിരുവാര്‍പ്പ്, അയ്മനം പഞ്ചായത്തുകളിലും പലയിടത്തും റോഡുകളില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ഗതാഗത തടസമുണ്ട്.
ചങ്ങനാശേരി എസി റോഡിൽ പലയിടത്തും വെള്ളക്കെട്ട് തുടരുന്നു. ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ഗതാഗത തടസമാണ്. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിലാണ്. തലയോലപ്പറമ്പ്- വൈക്കം റോഡില്‍ വെള്ളക്കെട്ടുണ്ട്. കിഴക്കന്‍ മേഖലയില്‍ ഇടവിട്ടു മഴ തുടരുന്നുണ്ടെങ്കിലും അപകടങ്ങളില്ല.
പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം മേഖലകളില്‍ ആറ്റിലെ ജലനിരപ്പ് സാധാരണ നിലയിലേക്കായി. പേരൂരിലും നാഗമ്പടത്തും മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടനിലയില്‍ നിന്നും താഴ്ന്നു.
ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവം
കോട്ടയം: കമ്യൂണിറ്റി കിച്ചണും പാട്ടും ഡാന്‍സും പിറന്നാള്‍ ആഘോഷവുമായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സജീവം. സര്‍ക്കാരും ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ജില്ലാ ഭരണകൂടവും ദുരിതാശ്വാസ ക്യാമ്പുകളില്‍ എല്ലാവിധ സൗകര്യങ്ങളും എത്തിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകയും സന്നദ്ധ സംഘടനകളുടെ സ്പോണ്‍സര്‍ഷിപ്പിലും ഭക്ഷണവും ഭക്ഷണത്തിനാവശ്യമായ സാമഗ്രികളും എല്ലാ ക്യാമ്പിലും അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് കിടന്നുറങ്ങാന്‍ പായയും പുതുപ്പും നല്‍കുന്നുണ്ട്. 24 മണിക്കൂറും മെഡിക്കൽ സംഘവുമുണ്ട്.
ത്രിതല പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ക്യാമ്പുകള്‍ക്ക് നേതൃത്വം നല്കുന്നു. രാത്രികാലത്ത് രണ്ടുപേരുടെ സേവനം ഉറപ്പാക്കുന്നുമുണ്ട്. ജനപ്രതിനിധികളും ജില്ലാ കളക്ടറും ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. രോഗികളായവര്‍ക്ക് പ്രത്യേക പരിചരണവും ഭക്ഷണവും മരുന്നും ഉറപ്പുവരുത്തുന്നുണ്ട്.
കല്ലില്ലാക്കവലയിലെ
ക്യാന്പിൽ മികച്ച സൗകര്യങ്ങൾ
വാഗമണ്‍: വാഗമണ്‍ കുരിശുമലയുടെ ഭാഗമായ കല്ലില്ലാക്കവലയില്‍ മികച്ച സൗകര്യങ്ങളുള്ള ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. തീക്കോയി പഞ്ചായത്തിലെ വഴിക്കടവ് കൂപ്പ് ഭാഗത്ത് ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് 37 പേരെയാണ് കുരിശുമലയുടെ അടിവാരത്തുള്ള വാഗമണ്‍ പള്ളിയുടെ മുറിയിലേക്ക് മാറ്റിയിരിക്കുന്നത്. ഇരുനിലക്കെട്ടിടത്തില്‍ എല്ലാവിധ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊടും തണുപ്പിനെ പ്രതിരോധിക്കാന്‍ എല്ലാവര്ക്കും കമ്പിളിപ്പുതപ്പും നല്കി. വാഗമണ്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയും ഇടവകയിലെ അല്മായ സംഘടനകളുമണ് ക്യാമ്പിലെ കമ്യൂണിറ്റി കിച്ചണും മറ്റു സേവനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.